Wednesday, November 19, 2008

ബിംബങ്ങള്‍

പ്രാകൃതബിംബങ്ങളുടെ
യവനികയ്ക്കുള്ളില്‍അറിയാത്ത
നടനായി കാലം,ആള്‍മാറാട്ടം
നടത്തിക്കൊണ്ടിരിക്കുന്നു.

അറിയാത്ത സദസ്സുകളില്‍,
അറിയപ്പെടാത്ത,ആരുമല്ലാത്ത
അവന്‍,അറിവിലൂടെ അവനെത്തന്നെ
അറിയാന്‍ ശ്രമിക്കകയായിരുന്നില്ലെ?

ജരാനരകള്‍കൊണ്ട് ;
വികൃതമായവികാരത്തെ
വിറങ്ങലിപ്പിക്കാമെന്നും,
മോഹങ്ങളെ മറച്ചുവയ്ക്കാമെന്നും,
സ്വപ്നങ്ങളില്‍ മാത്രം കാലം
കരുണകാട്ടി കാണിച്ചുതരുന്നു!

കാലം വിരസതയുടെ വേലിയേറ്റം
സൃഷ്ടിച്ചത്,
കണ്ണുകളിലെ തീഷ്ണത മറച്ചുപിടിച്ചത്,
ഒരു തമാശ മാത്രമായിരുന്നില്ലെ?

അമ്മയുടെ ഗര്‍ഭപാത്രത്തിനുപോലും
വാടക നിശ്ചയിക്കുന്ന കാലത്തില്‍,
പ്രതിഫലം മോഹിക്കാത്ത ബന്ധങ്ങളുടെ
ആഴത്തില്‍ ഞാന്‍ തെരയുന്നത്,
എന്നെ ത്തന്നെയല്ലേ?

അലസമായ മുഖഭാവത്തിലും,
ഇഴപിരിഞ്ഞ മുടിയിഴകളിലും,
ദൈന്യതയുടെ മുഖം മൂടിയിലും,
ഞാന്‍ കാണാതിരുന്ന വികാരം
എന്തായിരുന്നു?

മനസ്സിന്റെ ഉള്ളറകളില്‍,
മറ്റാരുമറിയാതെ മറച്ചുവച്ചിരുന്നത്
മനസ്സിനെത്തന്നെയായിരുന്നില്ലേ?

2 comments:

നവരുചിയന്‍ said...

ഇശ്വരനെ തേടി ഞാന്‍ നടന്നു ...
അതിരുകള്‍ കടന്നു ഞാന്‍ തിരഞ്ഞു ..
...................
......................

SreeDeviNair.ശ്രീരാഗം said...

നവരുചിയന്‍,

പാതിവഴിയില്‍,
തിരിഞ്ഞു..
വഴിയറിയാതലഞ്ഞു..

സസ്നേഹം,
ശ്രീദേവിനായര്‍.