Wednesday, November 19, 2008

ബിംബങ്ങള്‍

പ്രാകൃതബിംബങ്ങളുടെ
യവനികയ്ക്കുള്ളില്‍അറിയാത്ത
നടനായി കാലം,ആള്‍മാറാട്ടം
നടത്തിക്കൊണ്ടിരിക്കുന്നു.

അറിയാത്ത സദസ്സുകളില്‍,
അറിയപ്പെടാത്ത,ആരുമല്ലാത്ത
അവന്‍,അറിവിലൂടെ അവനെത്തന്നെ
അറിയാന്‍ ശ്രമിക്കകയായിരുന്നില്ലെ?

ജരാനരകള്‍കൊണ്ട് ;
വികൃതമായവികാരത്തെ
വിറങ്ങലിപ്പിക്കാമെന്നും,
മോഹങ്ങളെ മറച്ചുവയ്ക്കാമെന്നും,
സ്വപ്നങ്ങളില്‍ മാത്രം കാലം
കരുണകാട്ടി കാണിച്ചുതരുന്നു!

കാലം വിരസതയുടെ വേലിയേറ്റം
സൃഷ്ടിച്ചത്,
കണ്ണുകളിലെ തീഷ്ണത മറച്ചുപിടിച്ചത്,
ഒരു തമാശ മാത്രമായിരുന്നില്ലെ?

അമ്മയുടെ ഗര്‍ഭപാത്രത്തിനുപോലും
വാടക നിശ്ചയിക്കുന്ന കാലത്തില്‍,
പ്രതിഫലം മോഹിക്കാത്ത ബന്ധങ്ങളുടെ
ആഴത്തില്‍ ഞാന്‍ തെരയുന്നത്,
എന്നെ ത്തന്നെയല്ലേ?

അലസമായ മുഖഭാവത്തിലും,
ഇഴപിരിഞ്ഞ മുടിയിഴകളിലും,
ദൈന്യതയുടെ മുഖം മൂടിയിലും,
ഞാന്‍ കാണാതിരുന്ന വികാരം
എന്തായിരുന്നു?

മനസ്സിന്റെ ഉള്ളറകളില്‍,
മറ്റാരുമറിയാതെ മറച്ചുവച്ചിരുന്നത്
മനസ്സിനെത്തന്നെയായിരുന്നില്ലേ?

Friday, November 7, 2008

അമ്മ

വ്യക്തമായ വരികളില്‍,
വ്യക്തമായിക്കുറിക്കാന്‍ കഴിയുന്ന,
വ്യക്തിബന്ധങ്ങളില്‍,
വെട്ടിത്തിരുത്താനാവാത്ത,ഏകബന്ധം
മാതൃബന്ധം തന്നെയല്ലേ?

ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കും,
കോരിച്ചൊരിയുന്ന പേമാരിക്കും,
ചുഴറ്റിയെറിയുന്ന കൊടുംകാറ്റിനും,
കടപുഴകിവീഴ്ത്താന്‍ കഴിയാത്ത
ഏകബന്ധവും അമ്മതന്നെയല്ലേ?

വഞ്ചിക്കുന്ന പുഞ്ചിരിക്കും,
നിശ്വസിക്കുന്ന അവിശ്വാസത്തിനും,
വീമ്പിളക്കുന്ന വികാരത്തിനും,
വിലാസമായ വിനോദത്തിനും,
വീണ്‍വാക്കുചൊല്ലിപ്പിരിയാന്‍
കഴിയാത്തഏകബന്ധവും
മാതാവുതന്നെയല്ലേ?

കാലത്തിന്റെ കണക്കുപുസ്തകത്തില്‍
നെടുകെയും,കുറുകെയുമെഴുതി
കണക്കുകൂട്ടുമ്പോള്‍,

എന്നും എങ്ങോട്ടുകൂട്ടിയാലും,
കിഴിച്ചാലും,
ഗുണിച്ചാലും,ഹരിച്ചാലും,
ഉത്തരം തെറ്റാതെകിട്ടുന്ന ഒരേ
ഒരു കണക്ക്,
അമ്മയുടേതുതന്നെയല്ലേ?

സുപ്രഭാതം പോലെ,
സന്ധ്യാദീപം പോലെ,
മനസ്സാക്ഷിയുടെ തിളക്കം പോലെ,
മാസ്മരസൌഖ്യമരുളുന്ന
മന്ത്രസ്വരൂപിണിയും മറ്റാരുമല്ലല്ലോ?

മായ്ച്ചാലും മായാത്ത
മധുര സ്മരണകളി‍ല്‍,
മങ്ങാതെ മറയാതെ മഞ്ഞുപോലെ
മനോഹരിയായ മാതൃത്വമേ....
മനസ്സുകൊണ്ട് ,മന്ദഹാസത്തോടെ
മറ്റാരുമറിയാതെ മന്ദം,മന്ദം..
മാറില്‍ ചേര്‍ന്ന് മയങ്ങട്ടെ!
ഞാന്‍....മതിവരുവോളവും....


ശ്രീദേവിനായര്‍.